Tuesday, September 23, 2014

കാളവണ്ടി: പണ്ട് കാലം മുതൽക്കേ മനുഷ്യൻ ഉപയോഗിച്ചു വരുന്ന ഒരു വാഹനമാണ്‌ കാളവണ്ടി. യന്ത്രവത്കൃതവാഹനങ്ങൾ സാധാരണമാകുന്നതിനു മുമ്പു് കേരളത്തിൽ, എന്തിനു ഇന്ത്യയിലെങ്ങും ഇത്തരം വണ്ടികൾ ധാരാളമായി ഉണ്ടായിരുന്നു. പഴയ കാലത്തെ പ്രമാണികൾ യാത്രചെയ്യാനും, അതിനു ശേഷം ഇത് പിന്നീട് സാധനങ്ങൾ കൊണ്ടു പോകുന്നതിനുമായി ഈ വാഹനം ഉപയോഗിചു പോന്നു. ഇതിന്റെ മുൻ ഭാഗത്തായി വാഹനം വലിച്ചു കൊണ്ടുപോകുവാനുള്ള കാളകളെ കെട്ടുവാനുള്ള സംവിധാനം ഉണ്ടായിരിക്കും. ചില വണ്ടികൾ വലിക്കുന്നതിനായി ഒരു കാളയും ചില വണ്ടികൾക്കായി രണ്ടുകാളയേയും ഉപയോഗിക്കുന്നു. മരത്തിന്റെ രണ്ടു വലിയ ചക്രങ്ങളും, അതിനെ ചുറ്റി മരത്തിനു തേയ്മാനം സംഭവിക്കതിരിക്കാനും കല്ലിലടിച്ച് മരം കേടു വരാതിരിക്കാനുമായി ഇരുമ്പിന്റെ പട്ട കൊണ്ടു ഒരു കവചം കൂടിയുണ്ടാവും. ഇനി ആ കാളകളെ വർണ്ണിക്കുകയാണെങ്കിൽ നല്ല പരിചരണം കിട്ടുന്ന കൊഴുത്ത, എപ്പോഴും കഴുകി വൃത്തിയാക്കിയ, ചന്തത്തിൽ നിവർന്ന കൊമ്പുകൾ ഉള്ള, അതിന്മേൽ അലങ്കാരതുണിയും, മണിയും കെട്ടിയ, ഒത്ത ശേലുള്ള ഉശിരൻ കാളകൾ. അവയുടെ കാലിന്നടിയിൽ കുളമ്പിന് കേടുവരാതിരിക്കാനായി ഇരുമ്പിന്റെ തകിട്, ആണി കൊണ്ട്‌ അടിച്ചുറപ്പിച്ച 'ലാടൻ' തറക്കുന്ന ഒരു എര്പാടുണ്ട്. ഇങ്ങിനെ ചെയ്‌താൽ എനിക്ക് നല്ല സുഖമുണ്ടെന്ന്, ഏതെങ്കിലും കാള പറഞ്ഞിട്ടാണോ ഇത് ചെയ്യുന്നതെന്ന് പലതവണ ഞാൻ ശങ്കിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച ഇതൊരു ക്രൂരതയാണ് ഇപ്പോഴും..!! രാത്രി കാലങ്ങളിൽ കൂടി ദൂരയാത്ര ചെയ്യുന്ന വാഹങ്ങളാണെങ്കിൽ അതിനു ‘റ’ രീതിയിൽ പ്ലാസ്ടികിന്റെ വെള്ള ചാക്ക് കൊണ്ട് ഭംഗിയായി അലങ്കരിച്ച ഒരു മേൽക്കൂരയും കൂടി ഉണ്ടാവും. പിന്നിൽ ചക്രങ്ങൾക്ക് വിലങ്ങനെ കെട്ടിയിട്ട തേക്കിന്റെയോ, വാകയുടെയോ ഒരു മരക്കട്ടയുണ്ടാവും. ഉറപ്പുള്ള കയറിട്ടു ആ കയറിന്റെ ഒരറ്റം മുന്നിലേക്ക് ബന്ധിചിട്ടുണ്ടാവും, അതിൽ കാലു കൊണ്ടു ചവിട്ടിയാണ് ഇറക്കത്തിലും, കാളകൾ വേഗത കൂട്ടുമ്പോഴും മറ്റും വേഗത നിയന്ത്രിച്ചിരുന്നത്. ഇത് പ്രയോഗിക്കുമ്പോൾ ഇരുമ്പും മരവും (ബ്രേക്കും) കൂടി ഉരയുന്ന വല്ലാത്തൊരു ശബ്ദമുണ്ടാക്കും. നമ്മുടെ ഊടുവഴികളിലൂടെ പോകുന്ന ഈ വണ്ടികളുടെ ബ്രേക്കിന്റെ ശബ്ദവും കാളകളുടെ കൊമ്പിലെ മണിയുടെ കിലുക്കവും കേട്ടാണ് മിക്കവാറും, കൊച്ചു കുട്ടികളായ ഞങ്ങൾ ഇതിന്റെ പിറകിൽ എന്തിനെന്നില്ലാതെ കുറെ ദൂരം നടന്നും ഓടിയും, ചിലപ്പോൾ കാളവണ്ടിക്കാരൻ കാണാത്തപ്പോൾ മൂപ്പരെ പറ്റിച്ചുവെന്ന മട്ടിൽ പിറകിൽ തൂങ്ങിയും പോയ്കൊണ്ടിരിക്കും. പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ കിലോ മീറ്റര്കളോളം താണ്ടിയിട്ടുണ്ടാവും ഞങ്ങടെ ഈ കുട്ടിപ്പടയും..!!! പിന്നെ ഒരു തിരിഞ്ഞോട്ടമാണ്. ചെറിയ ചാറ്റൽ മഴ ഉണ്ടായിട്ടുണ്ടെങ്കിൽ വഴി നീളെ, ഈ ചക്രങ്ങൾ കൊണ്ട്‌ സമാന്തരമായ രണ്ടു ചാലുകൾ ഉണ്ടായിട്ടുണ്ടാവും, അതിലേക്കു ചാറികൊണ്ടിരിക്കുന്ന മഴതുളികൾ അത് ഭംഗിവരുത്തുകയെന്നോണം രണ്ടു ജലരേഖ യാക്കിയിട്ടുണ്ടാവും..!!! മണ്ണിട്ട റോഡിലൂടെ കുണ്ടുകളിലും കുഴികളിലും ചാടി ആടിയാടി പോകുമ്പോൾ, അടിയിൽ തൂക്കിയിട്ട റാന്തൽ വിളക്ക് കിടന്നു ഉലയും, ഒരു പെൻഡുലം കണക്കെ. അടിയിലെ ബെർത്തിൽ കുറച്ചു വൈകോലും കാളകൾക്ക് കൊടുക്കുവാനുള്ള തവിടും ഉണ്ടാകും. കുഴൽമന്ദം ചന്തയിലും, വാണിയംകുളം ചന്തയിലും, പെരുമ്പിലാവ് ചന്തയിലും മാറി മാറി അവിടുന്ന സാധനങ്ങളുമായി തൃശൂർ, കൊടുങ്ങല്ലൂർ, എറണാകുളം വരെയുമെല്ലാം എത്തും. നിറുത്താതെയുള്ള യാത്ര ചിലപ്പോൾ രണ്ടും മൂന്നും ദിവസങ്ങൾ, അല്ലെങ്കിൽ ആഴ്ചകൾ നീളും. ഈ വണ്ടികൾ അങ്ങോട്ട്‌ പോകുമ്പോൾ ചന്തയിൽ കൊടുക്കുവാനുള്ള സാധനങ്ങളുമായും, തിരിച്ചു വരുമ്പോൾ അവിടുന്ന് നാട്ടിൻ പുറത്തേക്കുള്ള സാധങ്ങളുമായും എപ്പോഴും വണ്ടി നിറഞ്ഞു തന്നെയായിരിക്കും. ഇവരാണ് ഗ്രാമവും നഗരവും തമ്മിലുള്ള ഞങ്ങടെ നാട്ടിൻപുറത്തുകാരുടെ കണ്ണി. അത് കൊണ്ട്‌ തന്നെ പഴയ കാലത്തെ വണ്ടിക്കാരെല്ലാം നല്ല അംഗീകാരം ഉള്ളവരും ആയിരുന്നു. ഇത്തരം യാത്രകളിൽ ഇവര്ക്ക് ധാരാളം ചതികളും നേരിടാരുണ്ട്, ഞങ്ങടെ നാട്ടിലെ ഒരു വണ്ടിക്കാരന് പറ്റിയ ചതി: കൊടുങ്ങല്ലൂർ പോയി സാധനം കൊടുത്ത് മടങ്ങി വരുമ്പോൾ, ഗുരുവായൂര് നിന്നും ഒരു യാത്രക്കാരനേം കിട്ടിയത്രേ. സാധാരണ ഇത്തരം യാത്രയിൽ, ഒരാളു കൂടെ ഉണ്ടാവും, ഒരു പകരകകരനായി. അന്ന് അദ്ദേഹം മാത്രമാണ് ഉണ്ടായിരുന്നത്. എങ്കിലൊരു കൂട്ടായിക്കോട്ടേയെന്നു കരുതിയാണ് സമ്മതിച്ചത്. ഗുരുവായൂർ കഴിഞ്ഞു കാണുന്ന വലിയ കുളത്തിനടുത്ത് വണ്ടി നിറുത്തി കാളകൾക്ക് വൈകോലും, വെള്ളവും കൊടുത്തു വിശ്രമിച്ചിട്ട് പോകാം എന്നെൻറെ നാട്ടുകരാൻ പറഞ്ഞപ്പോഴും യാത്രക്കാരന് വിഷമം ഉണ്ടായില്ല. ഉറക്കം കഴിഞ്ഞപ്പോഴും ക്ഷമയോടെ കാത്തിരുന്ന യാത്രക്കാരനിൽ വിശ്വാസം വന്നപ്പോൾ, എന്നാൽ ഞാനൊന്ന് മുങ്ങിയിട്ട് (കുളത്തിൽനിന്നും കുളിച്ചിട്ടു) വരാമെന്ന് പറഞ്ഞു, നാട്ടിൽ നിന്നും കുരുമുളകും അടക്കയും കൊണ്ട്‌പോയി വിറ്റു കിട്ടിയ പൈസയടങ്ങിയ ബെൽറ്റും സാധങ്ങളും ഏൽപിച്ചു, മുങ്ങാൻ പോയി.. മുങ്ങി നിവർന്നപ്പോൾ യാത്രക്കാരാൻ പൈസ അടങ്ങിയ ബെൽട്ടുമായി മുങ്ങിയാത്രെ. ഈ പേര് ഇന്നും അവർ പേറി നടക്കുന്നു, "മുങ്ങൽ" എന്ന.............

No comments:

Post a Comment